`അങ്കിള്‍' 93ലെ സ്‌ഫോടന പരമ്പരയിലെ പ്രതി

മുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിലെ പ്രതി ബഷീര്‍ ഖാനാണ്‌ കഴിഞ്ഞ ദിവസം അറസ്‌റ്റിലായ തീവ്രവാദികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന `അങ്കിള്‍ എന്നു സംശയിക്കുന്നതായി മുംബൈ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്‌. `അങ്കിള്‍ എന്നയാളെ തിരിച്ചറിയാന്‍ അന്വേഷണം തുടരുകയാണെന്നും ഇയാള്‍ സ്‌ഫോടന പരമ്പരയിലെ പ്രതിയായ ബഷീര്‍ ഖാന്‍ തന്നയാണെന്നു സ്‌ഥിരീകരിക്കാറാ യിട്ടില്ലെന്നും എടിഎസ്‌ ഉദ്യോഗസ്‌ഥര്‍ അറിയിച്ചു. 1993ലെ സ്‌ഫോടനപരമ്പരയുടെ മുഖ്യസൂത്രധാരനും അധോലോക നേതാവുമായ ദാവൂദ്‌ ഇബ്രാഹിമിന്റെ കൂട്ടാളിയായ ടൈഗര്‍ മേമന്റെ അടുത്ത അനുയായിയാണ്‌ ബഷീര്‍ ഖാന്‍. സ്‌ഫോടനത്തിന്‌ ആവശ്യമായ സ്‌ഫോടക വസ്‌തുക്കള്‍ മുംബൈയില്‍ എത്തിച്ചുവെന്നതാണ്‌ ബഷീറിനെതിരെയുള്ള കുറ്റം.മുംബൈ നഗരത്തില്‍ മൂന്നിടത്ത്‌ ആക്രമണത്തിനു പദ്ധതിയിട്ട ബാന്ദ്ര സ്വദേശി ഗുഡ്‌ഡു എന്ന അബ്‌ദുല്‍ ലത്തീഫ്‌ (29), നഗരപ്രാന്തമായ ദഹിസറില്‍ നിന്നുള്ള റിയാസ്‌ അലി (23) എന്നിവരെ മധ്യ മുംബൈയിലെ മാട്ടുംഗ റയില്‍വേ സ്‌റ്റേഷന്‍ പരിസരത്തു നിന്നു ശനിയാഴ്‌ച രാത്രിയാണ്‌ മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സേന (എടിഎസ്‌) അറസ്‌റ്റ്‌ ചെയ്‌തത്‌. പാക്കിസ്‌ഥാനില്‍ നിന്ന്‌ `അങ്കിള്‍ എന്ന പേരില്‍ വിളിച്ചിരുന്നയാളാണ്‌ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതെന്ന്‌ ചോദ്യംചെയ്യലില്‍ ഇരുവരും വെളിപ്പെടുത്തിയിരുന്നു. മുംബൈയില്‍ നിന്നു പാക്കിസ്‌ഥാനിലെ തീവ്രവാദി ക്യാംപിലേക്കു യുവാക്കളെ റിക്രൂട്ട്‌ ചെയ്യാനുള്ള ദൗത്യവും ഇവരെ `അങ്കിള്‍ ഏല്‍പ്പിച്ചിരുന്നത്രേ. ആദ്യപടിയായി പാസ്‌പോര്‍ട്ടിനായി ഇരുവരും രേഖകള്‍ സമര്‍പ്പിച്ചിരിക്കേയായിരുന്നു അറസ്‌റ്റ്‌. ഭീകര റിക്രൂട്ട്‌മെന്റിനു മുന്‍പു തന്നെ ആക്രമണം നടത്താനായിരുന്നു നീക്കമത്രേ.ബാന്ദ്രയിലെ ഒഎന്‍ജിസി ഓഫിസ്‌ സമുച്ചയം, ബോറിവിലിയിലെ ഠക്കര്‍ മാള്‍, ദക്ഷിണ മുംബൈയിലെ മംഗള്‍ദാസ്‌ മാര്‍ക്കറ്റ്‌ എന്നിവയായിരുന്നു ഇവര്‍ ലക്ഷ്യമിട്ടിരുന്നത്‌. കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നു മൂന്നാഴ്‌ചയായുള്ള അന്വേഷണങ്ങള്‍ക്കൊടുവിലാണ്‌ അറസ്‌റ്റ്‌. ഇരുവരെയും 18 വരെ പൊലീസ്‌ കസ്‌റ്റഡിയില്‍ റിമാന്‍ഡ്‌ ചെയ്‌തിരിക്കുകയാണ്‌.

 
 
 
 
Copyright © Siraj Daily